ദോഹ: ഖത്തറിലെ യു.എസ് സൈനികതാവളത്തെ ലക്ഷ്യംവച്ച് ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ട വ്യോമപാത ഖത്തർ തുറന്നു. ഹമദ് വിമാനത്താവളത്തിൽ ഖത്തർ സമയം രാത്രി 12 മണിയോടെ വിമാനങ്ങൾ സർവീസ് തുടങ്ങി. താൽക്കാലികമായി അടച്ച വ്യോമപാത തുറന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. വിമാനത്താവളം സാധാരണനിലയിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ കൂടുതൽ ജീവനക്കാരെ വിന്യസിച്ചായി ഖത്തർ എയർവേസ് ട്വീറ്റ്‌ചെയ്തു.
സർവിസ് പുനരാരംഭിച്ചതോടെ ഖത്തറിലേക്കുള്ള തിരുവനന്തപുരത്ത് നിന്നുള്ള വിമാന സർവീസുകൾ പുനസ്ഥാപിച്ചു. തിരുവനന്തപുരം ദുബായ് എമിറേറ്റ്സ് വിമാനം, തിരുവനന്തപുരം - അബുദാബി ഇത്തിഹാദ്, തിരുവനന്തപുരം - ഷാർജ എയർ അറേബ്യ എന്നിവ ഇതിനകം പുറപ്പെട്ടു.


ഇറാനിൽ യു.എസ് ആക്രമണം നടത്തിയതിനു പിന്നാലെ ഇറാൻ തിരിച്ചടി നടത്തിയേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.45നാണ് വ്യോമപാത അടച്ചത്. അഞ്ച് മണിക്കൂറിലേറെ സർവീസ് മുടങ്ങിയതിനാൽ ചില വിമാനങ്ങൾ റദ്ദാക്കി. ഇന്നും വിമാനസർവീസുകളുടെ സമയ ക്രമത്തിൽ മാറ്റമുണ്ടാകും. വ്യോമപാത അടയ്ക്കും മുൻപുതന്നെ ഖത്തറിലേക്കുള്ള വിമാന സർവിസുകൾ പല കമ്പനികളും റദ്ദാക്കിയിരുന്നു.
അതേസമയം, ഇറാന്റെ ആക്രമണത്തിൽ ആശങ്ക വേണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. സ്ഥിതിഗതികൾ ശാന്തമാണെന്നും പരിഭ്രാന്തിപ്പെടുത്തുന്ന വിവരങ്ങളും ഊഹാപോഹങ്ങളും പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഖത്തറിലെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. ആക്രമണത്തിൽ ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, ആക്രമണം ഖത്തറിന് എതിരേയല്ലെന്ന വിശദീരണവുമായി ഇറാൻ രംഗത്തുവന്നു. ഇറാന്റെ അടുത്ത സുഹൃത്താണ് ഖത്തറെന്നും അവരോടുള്ള ആത്മബന്ധം തുടരുമെന്നും ദേശീയ സുരക്ഷാ കൗൺസിൽ വിശദീകരിച്ചു. ഖത്തറിനെ ഒരിക്കലും ഇറാൻ ലക്ഷ്യം വെക്കില്ലെന്നും യുഎസിനെ ലക്ഷ്യമിട്ട് മാത്രമാണ് ആക്രമണമെന്നും ഇറാൻ പറഞ്ഞു.
ദോഹ യു.എസ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെ ഗൾഫിലെ മൊത്തം വിമാനസർവിസുകളെയും ബാധിച്ചിരുന്നു. പിന്നാലെ കേരളത്തിലേക്കുള്ള സർവിസ് ഉൾപ്പെടെ നിരവധി വിമാനങ്ങൾ ആണ് റദ്ദാക്കിയത്.
ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെ ഇസ്റാഈലിനും ഇറാനും ഇടയിൽ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഖത്തറിലെ വ്യോമതാവളം ആക്രമിച്ചതിന് ഇറാനെതിരേ തിരിച്ചടി ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ദോഹയിലെ അൽ ഉബൈദ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത വെടിനിർത്തൽ. അതേസമയം, വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേലോ ഇറാനോ കരാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Qatar has reopened its airspace after closing it earlier on Monday in anticipation of retaliatory attacks by Iran on a US air base near Doha. Iran launched missiles at al-Udeid air base on Monday evening. Both Qatari and US officials said nearly all were intercepted and their were no casualties or injuries.